Tuesday, September 20, 2016

തിരുവോണത്തെ കുറിച്ച്.



ഞാൻ   കുട്ടിക്കാലം മുതൽ  അറിഞ്ഞ ഓണം ഇങ്ങനെയാണ്. അത്തം മുതൽ പത്തു നാൾ പൂവിടും. തിരുവോണ ദിവസം
ഓണത്തപ്പനെ എതിരേൽക്കും. മണ്ണ് കൊണ്ട് കോൺ ആകൃതിയിൽ ഉണ്ടാക്കിയ ഓണത്തപ്പന്മാർ അഞ്ചോ ഏഴോ ഉണ്ടാകും
പലകയിട്ടു, തൂശനില വച്ച് അതിലാണ് ഓണത്തപ്പന്മാർ. അരിപ്പൊടി കോലം. തെച്ചിപ്പൂ തിരുമുടി. ചിലപ്പോൾ ചുറ്റും ഒരു പൂക്കളം.
ആദ്യം വിഷ്ണുവിനെയും(വാമനൻ ) ശിവനെയും ഗണപതിയേയും പൂജിക്കുന്നു. (പൂജ ഓണത്തപ്പനെയാണ് ).
വിള ക്ക് കത്തിച്ചു ഒരു ഓണത്തപ്പനെയും തൂശനിലയിൽ പിടിച്ചു പടിക്കലേക്കു നടക്കുന്നു. ഓണത്തപ്പനെ പടിക്കൽ വച്ച്
ചെറിയൊരു പൂജ നടത്തി മഹാബലിയെ വരവേൽക്കുന്നു. ഒരു വട്ടി  തുമ്പക്കുടങ്ങൾ ഉണ്ടാകും . ഇപ്പോൾ ഓണത്തപ്പൻ
മഹാബലിയാണ് . മാവേലി ഓണത്തിന് വീട്ടിൽ വന്നിരിക്കുന്നു.ആർപ്പ്പോ  റ്ർ ഓ .. വിളിച്ചു എതിരേൽക്കുന്നു..തുമ്പ ക്കുടങ്ങൾ
വഴി നീളെ വിതറി പടിക്കൽ നിന്നും തിരികെ വീട്ടിലേക്കു. ഓണത്തപ്പന്മാർക്കു പൂവട നിവേദിക്കുന്നു തുമ്പക്കുടങ്ങൾ
കൊണ്ട് ഓണത്തപ്പന്മാരെ മൂടുന്നു.
ഇവിടെ ഓണത്തപ്പന്മാർ വിഷ്ണുവായും വാമനനായും മാവേലിയായും , ശിവനേയും ഒക്കെ മാറുന്നു.മാവേലിയെ  എതിരേറ്റു വിഷ്ണുവിനോടൊപ്പം ഇരുത്തി  പൂജിക്കുന്നു. എനിക്കതിൽ ഇതുവരെ കൺഫ്യൂഷൻ ഒന്നും തോന്നിയിരുന്നില്ല.

ഇതിൽനിന്നു അല്പം വ്യത്യസ്തമായ ഒരു രീതിയും എന്റെ അയല്പക്കത്തു ഞാൻ കണ്ടിട്ടുണ്ട്. മൂന്നു തട്ടുകളുള്ള സമചതുരാകൃതിയിൽ
ഒരു ചെറിയ തറ. ഇഷ്ടികയോ കല്ലോ ഉപയോഗിച്ചാണ് ഇതുണ്ടാക്കുക. ചെളിയും പൂശി ഭംഗിയാക്കി അരിപ്പൊടി കോലം കൊണ്ട്
അലങ്കരിക്കും . താരയുടെ അല്ല മുലകളിലും ഓണത്തപ്പന്മാരെ വക്കും ബാക്കി ചടങ്ങെല്ലാം ഒരുപോലെ തന്നെ.

എന്റെ അച്ഛന്റെ വീട്ടിലാണെങ്കിൽ ഓണത്തപ്പൻ വെളുത്ത മണലുകൊണ്ടാണുണ്ടാക്കുക.വലിയ പൂക്കളത്തിനു നടുവിൽ ഒരേ ഒരു
ഓണത്തപ്പൻ. അവിടെയും മാവേലിയെ എതിരേൽക്കുന്നുണ്ട്.  കേരളത്തിൽ പ്രാദേശികമായി പലയിടത്തും പലവിധത്തിലാണ്
ഈ ചടങ്ങുകൾ. ഇങ്ങനെ വേണം എന്നോ ഇങ്ങനെയേ ആകാവൂ എന്നോ എഴുതിവച്ചിട്ടില്ല.

തൃക്കാക്കരയിൽ വാമന പ്രതിഷ്ഠ ആണ്. തിരുവോണ ഉത്സവം മൂർത്തിയുടെ പിറന്നാളും ആഘോഷവും..  തിരുവോണം വാമനന്റെ പിറന്നാളാണ്. ഓണം വാമന ജയന്തി ആണോ? ആണെങ്കിൽ  തന്നെ എന്താ പ്രശ്നം?

മാവേലി നാട് വാണീടും കാലം എന്ന് പാടി, ആ കാലത്തിന്റെ ഗോത്ര സ്മൃതികളിൽ , കാണം  വിറ്റും ഓണം ഉണ്ട്
ഒരുമയോടെ ജീവിച്ചിരുന്ന വിളവെടുപ്പ് കാലം. ആർക്കും അവിടെ വാമനനോടു ശത്രുത ഉണ്ടായിരുന്നില്ല.
ഓണം മുഴുവൻ ഒരുപോലെ സവര്ണനും, അവർണനും മാവേലിയെക്കുറിച്ചു പാടി ആഘോഷിച്ചപ്പോൾ ആരും വാമനന്റെ സാവർണ്യ
ത്തിനെതിരെ കൊടിപിടിച്ചില്ല. നമ്പൂരാരോ നാടുവാഴികളോ ഇതുവരെ നാട്ടുകാരുടെ മാവേലി ഓണത്തിനെ വാമനന്റെ ഓണം
ആണെന്ന് വിളംബരം ചെയ്തില്ല. നിയമം പാസ്സാക്കിയില്ല.

ഭൂമിയുടെയും ധനത്തിന്റെയും വിനിയോഗവും, ജനതയുടെ നിയന്ത്രണവും ലക്‌ഷ്യം വയ്ക്കുന്ന രാഷ്ട്രീയക്കാർക്ക്
മാത്രമാണ് ഇവിടെ സഹിക്കാത്തതു. മഹാബലി സവർണോ അവര്ണനോ എന്ന് ചികയുന്നു.
ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കുന്നില്ല; ഇതുവരെ.

എല്ലാം കഥ മാത്രമാണെന്ന് വിശ്വസിക്കുന്ന യുക്തിസഹന്മാരും പെട്ടെന്ന് കഥയെ കാര്യമായെടുക്കുന്നു.
ഇസങ്ങളുടെ പേരിൽ മനുഷ്യരെ ലേബലിംഗ് നടത്തി ശീലിച്ചിരുന്ന മലയാളികൾ വാമനന്റെ പക്ഷക്കാരും മാവേലിയുടെ
പക്ഷക്കാരും എന്ന് രണ്ടായി തിരിയുമോ? ( മമ്മൂട്ടി ഫാൻസ്‌ മോഹൻലാൽ ഫാൻസ്‌  പോലെ  )

എന്ത് രാഷ്ട്രീയമായാലും തിരുവോണത്തെ വാമന ജയന്തി ആയി  മാത്രം ആയി ചെറുതാക്കി കളയരുത്.
മലയാളിയുടെ ഓണം എന്നും മാവേലി വരുന്ന ഓണങ്ങൾ ആയിരുന്നു. മാവേലി നാട്ടുകാർ അങ്ങനെ തന്നെ ആഘോഷിച്ചോട്ടെ.

0 Comments:

Post a Comment

<< Home